District News
ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ജംഗ്ഷൻ അടച്ചുപൂട്ടിയിട്ടും അപകടമരണങ്ങൾ സംഭവിക്കുന്നു.
അപകടംനിറഞ്ഞ ഈ ജംഗ്ഷനിൽ ഇപ്പോൾ കാൽനടക്കാർ ജീവൻ പണയംവച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ കാൽനടയാത്രക്കാർക്ക് റോഡുമുറിഞ്ഞ് കടന്നുപോകാൻ യാതൊരു സുരക്ഷാസംവിധാനവും സ്ഥാപിച്ചിട്ടില്ല. ഇവിടെ അടിപ്പാത നിർമിക്കാൻ അനു മതി ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണ്. അനേകായിരങ്ങൾ പങ്കെടുക്കുന്ന പോട്ട ദേശിയ ബൈബിൾ കൺവൻഷൻ അടുത്തയാഴ്ച്ച ആരംഭിക്കുകയാണ്.
റോഡിന്റെ എതിർവശത്താണ് ബസ് സ്റ്റോപ്പ്. ഇരു വശത്തേയ്ക്കും റോഡ് മുറിഞ്ഞുകടക്കുന്ന ജനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
എത്രയും വേഗം അടിപ്പാത നിർമിക്കുക, പോലീസ് സംവിധാനം ഏർപ്പെടുത്തുക, അടിപ്പാത വരുന്നതുവരെ സിഗ്നൽ സിസ്റ്റം നിലനിർത്തി അപകടങ്ങൾ ഒഴിവാക്കണമെന്നും ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
District News
നിലന്പൂർ: എംപി ഫണ്ടിൽ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് റോഡ് പ്രവൃത്തി തുടങ്ങി. ചാലിയാർ പഞ്ചായത്തിലെ വിജയപുരം-അളക്കൽ റോഡിലാണ് ജനവാസ മേഖലയിലെ ഭാഗങ്ങൾ ഒഴിവാക്കി സ്വകാര്യവ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചത്.
പി.വി.അബ്ദുൾ വഹാബ് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് 400 മീറ്റർ റോഡ് നിർമാണം. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയിൽ മൂലേപ്പാടത്ത് നിന്നാണ് വിജയപുരം-അളക്കൽ റോഡ്.
ഇതിന്റെ തുടക്കത്തിൽ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഏതാനും മീറ്റർ റോഡ് കഴിഞ്ഞാൽ രണ്ട് കിലോമീറ്റർ ഭാഗം ഒഴിവാക്കിയാണ് കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടും എംപി ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമാണം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ജനവാസ മേഖല ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് പിന്നിൽ ചിലരുടെ സ്വാർഥ താത്പര്യമാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.